പലപ്പോഴായി പലതും എഴുതി നോക്കിയിന്ട്ടുണ്ട് ഒന്നും തന്നെ വെളിച്ചം കണ്ടില്ല.പത്രങ്ങള്ക്കാ വട്ടെ ; എഴുത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ തരമില്ല.പിന്നെ എഴുതണ്ടയോ?ആരും വായിച്ചില്ലങ്കിലും ജീവിക്കുന്നു എന്ന്‍ സ്വയം ബോധ്യപെടുത്താനെങ്കിലും! അങ്ങിനെ ഒരു എഴുത്ത് പെട്ടി തുറക്കാന്‍ തീരുമാനിച്ചു .... ഇനി നിങ്ങള്‍ സഹിക്കുക. ബ്രദര്‍ മുനീര്‍

Monday, July 19, 2010

അക്കര പച്ച


ഭാഗം1:
കൂലിയായി കിട്ടുന്ന നൂറു രൂപയ്ക്ക് പഴയ ഒരു രൂപ നോട്ടിന്റെ വിലയില്ലതായാല്‍ എന്ത് ചെയ്യും,പത്ത് പൈസക്ക് കപ്പയും കഞ്ഞിയും കഴിച്ച കഥ പറഞ്ഞാല്‍ പത്ത് പൈസ കണ്ടിട്ടില്ലാത്ത ഇന്നത്തെ തലമുറ കല്ലെടുത്തെറിയും .
കപ്പയും കഞ്ഞിയും പഞ്ച-നക്ഷത്ര ഹോട്ടല്‍ വിഭവമായി എന്ന് പച്ചക്കറി കേളപ്പന്‍ പറഞ്ഞു.
താന്‍ രക്ഷപെട്ടില്ലെങ്കിലും അവയെങ്കിലും രക്ഷപ്പെട്ടല്ലോ!.
നെടു വീര്‍പ്പുകള്‍ ....
"മാപ്പിളെ !കാലത്തിന്റെ നന്മ പറഞ്ഞാല്‍ ഇപ്പോള്‍ കപ്പ കിട്ടില്ല"കേളപ്പന്‍ കാര്യം മനസ്സിലാക്കിയത് പോലെ എന്നോട് പറഞ്ഞു .പിന്നെ വീണ്ടും മുഷിഞ്ഞ കീശയിലേക്ക്‌ നോക്കി .പ്രതാപം കൈവിട്ട രണ്ടു രൂപ നോട്ട്!ഇത്തിരി വൈമാനസ്യത്തോട് അത് കേളപ്പന് നേരെ നീട്ടി ....ബാക്കി വൈകീട്ട് .....
തൊണ്ട ഇടറി ...
നന്മയുടെ നിലാവ് നശിച്ചിട്ടില്ല ....കേളപ്പന്‍ രണ്ടു കഷണം കപ്പ തൂക്കി തന്നു...
മാപ്പിളെ മറക്കരുത് !....കിട്ടാ-കുറ്റിയുടെ കണക്കിലേക്ക് വരവ് വെച്ചു പതിവ് പോലെ ഓര്‍മിപ്പിച്ചു.
ഇവിടെ നിന്നും എങ്ങിനെയും രക്ഷപ്പെടുക,എത്ര കാലം എന്ന് വിചാരിച്ചാണ് പട്ടിണി കിടക്കുക.കടം കയറി കയറി മുങ്ങി മരിക്കുമോ?അതോ എനിക്കും ഒരു നല്ല നാള്‍ വരുമോ?! കപ്പയും കഞ്ഞിയും മാറിയത് പോലെ താനും !!
വെറുതെ കിനാവ്‌ കാണണ്ട,മനസ്സ് പറഞ്ഞു ഉള്ളത് കൊണ്ട് .....
വെറുതെ ഒരു ഉട്ട്യോപ്യ ചിന്താഗതിയുമായി നടക്കുന്നതില്‍ എന്തര്‍ത്ഥം! പിന്നെ ശശിയും സൈബുബും സുബൈറും പാത്തുവും തിരഞ്ഞെടുത്ത വഴിയിലൂടെ നടക്കണം,അതില്‍ പാത്തുവിനു മാത്രമേ പേര് ദോഷം ഉള്ളു ...മറ്റുള്ളവര്‍ വിലസുകയാണ് .അറബി പൊന്നിന്റെ തിളക്കം അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

ഉരു കയറി ദുബായ് തീരം അണിഞ്ഞ സുബൈറിന്റെ ബാപ്പയാണ് ഇവരെയൊക്കെ നാട് കടത്തിയത് .പിന്നെ അയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാത്ത തരത്തില്‍ എവിടെയോ മറയുകയും ചെയ്തു .പിന്നെയാരുണ്ട് ഇന്ന് എന്നെപോലെത്തെ ഒരുത്തനെ മരുപച്ചയിലേക്ക് കടത്താന്‍,അതും അഞ്ചാം ക്ലാസും ഗുസ്തിയും മാത്രം കൈമുതലായി ഉള്ള എന്നെ...!?ഇനി ആരെങ്കിലും കടത്തിയാല്‍ എന്ത് ജോലി ചെയ്യാന്‍ ! കേട്ടറിഞ്ഞത് വെച്ചു അവിടെ പറമ്പ് കൊത്തും,മൂരിയൂട്ടും,തെങ്ങിന് തടം എടുക്കലുമില്ല .

"വല്ല മേസ്തിരി പണിയും അറിന്നിരുന്നെങ്കില്‍ അവിടെ പണി കിട്ടിയേനെ"ശശി കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ എന്റെ ഗതി പറഞ്ഞപ്പോള്‍ പൂശിയ അഭിപ്രായമാണ് .
ഇനി മേസ്തിരി പണി പഠിക്കാമെന്ന് വിചാരിച്ചാലോ വിസ കിട്ടണം അതിനാണെങ്കില്‍ പാസ്പോര്‍ട്ട്‌ വേണം,അതിനാണെങ്കില്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് വേണം ....പഠിച്ചതും പഠിച്ച കൊല്ലവും മറന്ന ഞാന്‍ ഇതൊക്കെ ഇനി എങ്ങിനെ തട്ടി കൂട്ടാന്‍?!എന്റെ ഗള്‍ഫ് മോഹങ്ങള്‍ ചിറകു കുഴഞ്ഞു നിലത്തെക്കിറങ്ങി.

എന്താലും ഈ ഗതികേട് മാറ്റാന്‍ വേറെ വഴിയൊന്നും മനസ്സില്‍ തെളിയുന്നില്ല.താന്‍ പാതി ദൈവം പാതി എന്നാണല്ലോ?!ശ്രമിച്ചു നോക്കാം.ബാക്കി എല്ലാം ഭരമേല്‍പിക്കുന്ന സൃഷ്ടി കര്‍ത്താവിലും.എന്തായാലും ആരോടെങ്കിലും വിസയെ കുറിച്ചു സംസാരിക്കണമെങ്കില്‍ എന്തെങ്കിലും കൈതൊഴില്‍ അറിയാതെ തരമില്ല.ഇരിക്കട്ടെ നോക്കാം..സ്വയം മനസ്സിനെ സമാധാനപ്പെടുത്തി.


നാളെ അമ്മദ് ഹാജ്യാരെ വീട്ടില്‍ കൊത്തുണ്ട് (നിലം കിള). ബീഡി വലിച്ചു കടല്‍ നോക്കി ഇരിക്കുന്ന എന്റെ അക്കരെ പച്ച ഉറ്റു നോക്കുന്ന തലച്ചോറിനെ സത്യന്‍ ഉണര്‍ത്തി.

എത്ര മണിക്കാണ് സത്യാ എത്തേണ്ടത് ?! അതെന്താ മാപ്പിളെ ഇപ്പൊ ഒരു പുതിയ ചോദ്യം...നമ്മള്‍ ആദ്യമായോന്നുമല്ലല്ലോ കിളക്കു പോവുന്നത് ! സത്യന്‍ തുറിച്ചു നോക്കികൊണ്ട്‌ ചോദിച്ചു.

ഹോ! എന്റെ ഗള്‍ഫ്‌ ചിന്തകളെ നിങ്ങള്‍ എന്നെ തെറി കേള്‍പ്പിക്കും ...

സത്യന്റോട് ആഗ്രഹം ഉണര്ത്തിയാലോ ?! എന്ത് പ്രയോജനം ഗള്‍ഫ്‌ പോയിട്ട് കോഴിക്കോട് കടന്നു പോവാത്ത സത്യന്റൊടോ ! വേണ്ട .

ഹാജ്യാരെ വീട്ടില്‍ പണിക്കു പോയാല്‍ ഒന്നാം തരാം കപ്പയും കഞ്ഞിയും കിട്ടും.അത് പോലെ ബാങ്ക് വിളി കേട്ടാല്‍ പണിയും കഴിഞ്ഞു കൂലിയും വാങ്ങി പാട്ടിനു പോവാം.ചില സീസണില്‍ മോളുടെ ഭര്‍ത്താവ് കൊണ്ട് വന്ന ഈത്തപഴവും കിട്ടും .എന്തായാലും ഇക്കുറി അതിനുള്ള ഭാഗ്യം കിട്ടി .ഹാജ്യാരുടെ കൈകൊണ്ടു തന്നെ മൂന്ന് നാല് തേനൂറുന്ന ഈത്ത പഴം തന്നു.ഇത് അറബി നാട്ടില്‍ വഴിയോരത്ത് പെറുക്കാന്‍ കിട്ടും.ഈത്തപ്പഴം തോള്ളയിലെക്ക് കുത്തി കയറ്റുന്നതിനിടയില്‍ സത്യന്റെതായിരുന്നു കമന്റ് .ആര് പറഞ്ഞു രുചി മറാത്ത നാവു കൊണ്ട് എന്റെ മറു ചോദ്യം.കഴിഞ്ഞ തവണ വന്നപ്പോള്‍ ശശി പറഞ്ഞതാണ്‌ .ഹും ഇനി സത്യന്റോട് പറയാതെ വയ്യ ...സത്യാ എനിക്കും ഗള്‍ഫില്‍ പോകണം ഈത്തപഴവും, ഒട്ടകവും ,മരുഭൂമിയും, അറബി പൊന്നും ,എ.സി.മുറിയും,കൂറ്റന്‍ കെട്ടിടവും കാണണം .... നിന്റെ മുന്നില്‍ എന്തെങ്കിലും വഴിയുണ്ടോ .ഒരു ബുദ്ധി ജീവി കണക്കെ സത്യന്‍ ചിന്താമഗ്നനായി കുറെ സമയം നിന്ന്. താടിക്ക് കൈയും കൊടുത്തു ജിജ്ഞാസയോടെ ഞാനും.വലിയ എന്തോ ബുദ്ധി ഉദിച്ചത് പോലെ സത്യന്‍ എന്നെ നോക്കി പറഞ്ഞു വഴിയുണ്ട്...ഒരിക്കലും പ്രതീക്ഷിക്കാത്ത ഉത്തരം കേട്ടിട്ട് ഞാന്‍ ചോദിച്ചു ,എന്ത് വഴി?!.പറമ്പിന്റെ മൂലയ്ക്ക് കിള പരിശോധിക്കുന്ന ഹാജ്യാരുടെ നേര്‍ക്ക്‌ സത്യന്‍ കൈ ചൂണ്ടി.

മേസ്തിരി പണി പഠിക്കാന്‍ നാണു കുറുപ്പിനോട് കൂടിയപ്പോള്‍ പിന്നെ എന്റെയുള്ളില്‍ പാസ്സ്പോര്ട്ടിനെ കുറിച്ചുള്ള ചിന്തകള്‍ മുഴുത്ത് നിന്നു.വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ വിദ്യാലയത്തിന്റെ പടികള്‍ ഒരു പാട് കയറിയിറങ്ങി രജിസ്റ്റര്‍ തപ്പി-തപ്പി കുഴഞ്ഞ ശിപായിക്കു ജീവിതത്തില്‍ ആദ്യമായി കൈകൂലി കൊടുത്തു . കേട്ടറിഞ്ഞു മാത്രം പരിചയമുള്ള പാസ്പോര്‍ട്ട്‌ ഓഫീസിന്റെ കവാടങ്ങള്‍ കയറിയിറങ്ങി സ്വപ്നം നെയ്തു തുടങ്ങി .ഒരു ആഗ്രഹം എന്റെ മുന്നിലുണ്ടാക്കിയ മാറ്റങ്ങള്‍ ! ഹാജ്യാരുടെ മരുമകന്‍ പണം വാങ്ങാതെ വിസ തരും എന്ന് പറഞ്ഞപ്പോള്‍ ആദ്യം സത്യനോടും പിന്നെ ഹാജ്യരോടും പിന്നെ കണ്ടിട്ടില്ലാത്ത ആ മഹാനുഭാവനോടും തോന്നിയ ബഹുമാനം .....ഇന്നും ഇത്ര നല്ല മനുഷ്യര്‍ ഭൂലോകത്ത് ബാക്കിയുണ്ടോ എന്ന സംശയം...ഞാനും ഒരു ഗള്‍ഫുകാരന്‍ ആവാന്‍ പോവുന്നു. എന്റെ മാവും പൂക്കുന്നു .....കിനാവുകള്‍ വീണ്ടും പൂതുല്ലഞ്ഞുവോ... വിമാനത്തില്‍ യാത്ര , എയര്‍പോര്‍ട്ട് ,അറബി,എ.സി.കാറില്‍ യാത്ര ,അമ്പര ചുംബികളില്‍ താമസം , പാര്‍ട്ടികള്‍ ,ഈത്തപഴം ,ഒട്ടകസവാരി,ബീഡിക്ക് പകരം ഹുക്ക...കിനാവിന്റെ വലിയ ലോകത്തേക്ക് മനസ്സു തുറന്നു വിട്ടു അറബി കടലിന്റെ അക്കരെ നോക്കി കടല്‍ കരയില്‍ കിടന്നു.

ഭാഗം -2

കടല്‍ കടന്നു വരുവാനുള്ള പേപ്പറുകള്‍ കൈയില്‍ കിട്ടിയപ്പോള്‍ മനസ്സ് പെടക്കാന്‍ തുടങ്ങി.ഇക്കണ്ട കാലം മുഴുവന്‍ എന്നെ ഞാനാക്കിയ ഈ ദിക്കും കടന്നു ആളും തരവും അറിയാത്ത ലോകത്തിന്റെ മറ്റൊരു ദിക്കിലേക്ക് ,ഉമ്മയും ഉപ്പയും മക്കളും കെട്ട്യോളും കൂട പിറപ്പും ഇല്ലാത്ത ഒരു ജീവിതം ചിന്തിക്കുമ്പോള്‍ ആദി കയറി തുടങ്ങി....



വിമാനത്താവളം വരെ ഗള്‍ഫില്‍ ഒരുപാടു കാലം ടാക്സി ഡ്രൈവര്‍ ആയിരുന്ന മുസ്തഫാന്റെ ഉപദേശം. എയര്‍പോര്‍ട്ടിലെ പോലീസുകാരന്റെ നോട്ടം,ഉമ്മ തന്ന അച്ചാര് കുപ്പി പൊട്ടിക്കാന്‍ കസ്ടംസുകാരന്റെ ആജ്ഞ .പിന്നെ എന്തൊക്കെയോ പേപ്പറുകള്‍ പൂരിപ്പിക്കാന്‍ തന്നപ്പോള്‍ അടുത്തു നിന്ന ചെറുപ്പക്കാരന് നീട്ടി.അയാള്‍ പൂരിപ്പിച്ചു നല്‍കിയ പേപ്പറുമായി എമിഗ്രേഷന്‍ ഉദ്യോഗസ്ഥന് നീട്ടിയപ്പോള്‍ അയാളുടെ മറു ചോദ്യം പേരെന്താണ്?! എന്റെ പേര് പാസ്പോര്‍ട്ടില്‍ ഉണ്ടാവുകയില്ലേ??!! എന്തിനു പേര് പറയാതിരിക്കണം? പറഞ്ഞു കൊടുത്തു ....


നെഞ്ചിലെ തീ ആളി പടരുന്നതായി തോന്നി ഇനി ഏതാനും നിമിഷങ്ങള്‍ കൊണ്ട് ഞാന്‍ പറക്കാന്‍ പോവുന്നു.വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഉമ്മാന്റെയും കേട്യോളുടെയും കണ്ണീര്‍ മനസ്സിലെ വിങ്ങലിനു ആളി കത്തിച്ചു. ആകാശ കപ്പലില്‍ കയറിയപ്പോള്‍ കണ്ണ് തള്ളി , അടുത്തിരുന്ന ആള്‍ ഇട്ടു തന്ന സീറ്റ്‌ ബെല്‍റ്റ്‌ കൂടി മുറുകിയപ്പോള്‍ ശ്വാസം നിലക്കാന്‍ പോവുന്നത് പോലെ തോന്നി.എല്ലാവരുടെയും മുഖത്ത് ഒരു മ്ലാനതയുണ്ടായിരുന്നു.

നെഞ്ചിലെ വേദന കൊണ്ടോ അതോ കാണാന്‍ പോവുന്ന അറബി പൊന്നിന്റെ ഭൂമിയെ കുറിച്ചുള്ള സ്വപ്നം കണ്ടോ ഒന്ന് മയങ്ങി പോയി, അപ്പുറം ഇരിക്കുന്നയാളുടെ വാച്ചില്‍ സമയം രാത്രി ഒരു മണി.മുസ്തഫ പറഞ്ഞത് വെച്ചാല്‍ ദുബായില്‍ സമയം രണ്ടര . പൈലറ്റ് എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു.അടുത്തിരുന്ന മനുഷ്യന്‍ തര്‍ജമ ചെയ്തു " വിമാനം ഏകദേശം ദുബായിയില്‍ ഇറങ്ങാന്‍ പോവുകയാണ് , ഇവിടെ താപനില നല്പെത്തിയെട്ടു ഡിഗ്രിയും (ഏകദേശം ഒരു കോഴി മുട്ട പുഴുങ്ങാന്‍ പറ്റുന്ന ചൂട് )സമയം രണ്ടരയും" മുസ്തഫയുടെ കണക്കു കൂട്ടല്‍ എത്ര കൃത്യം!!

അറബി പൊന്നിന്റെ തിളക്കം പോലെ ദുബായുടെ പൊന്നിന്‍ വെട്ടം ആകാശത്ത് നിന്നും എനിക്ക് കാണാമായിരുന്നു.വിമാനം മരു- ഭൂമിയെ ചുംബിച്ചു .

"ദുനിയാവിലെ നരകം എത്തി മക്കളെ ! ആ ,എല്ലാവരും ഇറങ്ങിക്കൊളിന്‍"


പിന്നില്‍ നിന്നും ഒരു മലയാളി ശബ്ദം കേട്ട് ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി ,ശരിയായിരിക്കുമോ ??!!! ആദ്യമായി ദുബായില്‍ എത്തിയ എന്നെ പോലുള്ളവരെ എതിരേറ്റ വര്‍ത്തമാനം .ശശിന്റെയും സുബൈരിന്റെയും ദുനിയാവിലെ സ്വര്‍ഗം എങ്ങിനെ എനിക്ക് നരകമാവും !?

എയര്‍പോര്‍ട്ടില്‍ നീണ്ട വരി കണ്ടപ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന വരിയില്‍ ഞാന്‍ നിന്നു.സുന്ദരനായ ഒരു അറബി എന്റെ നേരെ നടന്നടത്തു....പിന്നെ പൂച്ച കുട്ടിയെ കൊണ്ട് പോവും പോലെ കഴുത്തില്‍ തൂക്കി എന്നെ വീണ്ടും നീണ്ട വരിയില്‍ അവസാനം കൊണ്ട് നിര്‍ത്തി.അറബിയുടെ കൈന്റെ ചൂടും ,കൂടി നിന്നവരുടെ സഹതാപ നോട്ടവും ഗള്‍ഫ് ഭൂമിയിലെ എന്റെ ആദ്യ കണ്ണ് നീര്‍ വീഴ്ത്തി .....

ഭാഗം3:

സുര്യന്‍ ഭൂമിക്കു ഇത്രയും അടുത്താണോ സ്ഥിതി ചെയ്യുന്നത് ?!! ആരോടാണ് ചോദിക്കുക തൊട്ടടുത്ത് നില്‍ക്കുന്ന ബംഗാളി സൂപ്പര്വൈസരോടോ ?! മേസ്തിരി പണി പഠിക്കാന്‍ പറഞ്ഞപ്പോള്‍ ശശി ഇവിടത്തെ സൂര്യനെ കുറിച്ചു ഒന്നും അന്ന് പറഞ്ഞില്ലല്ലോ !! പടച്ചോനെ ഈ മരുഭൂമിയില്‍ കുഴഞ്ഞു വീണു മരിച്ചാല്‍ എന്റെ കുടുംബത്തെ കാത്തോളണമേ !! മന്സസ്സില്‍ നിന്നും ഒരായിരം പ്രാര്‍ത്ഥന ഉയരുന്നുണ്ടായിരുന്നു....ടവറില്‍ നിന്ന് തായോട്ടു നോക്കിയപ്പോള്‍ കാലിലെ ഞരമ്പുകള്‍ക്കു കുഴച്ചില്‍ അനുഭവപെടുന്നത് പോലെ.....

അറബി പൊന്ന് ശരിക്കും ഇവിടെ തന്നയാണോ വിളയുന്നത് !? അവിടവിടങ്ങളിലായി ഒരു പാടു കൂറ്റന്‍ അംബര ചുംബികള്‍,പടച്ചോനെ ഇതൊക്കെ എന്നെ പോലുള്ളവന്റെ വിയര്‍പ്പോ?!! ചൂട് കാറ്റ് ആഞ്ഞു വീശുന്ന ഇവിടം വിമാനത്തിലെ ആള്‍ വിളിച്ചു പറഞ്ഞ നരകം തന്നയോ ??!!

ലേബര്‍ ക്യാമ്പിലേക്കുള്ള ബസ്സിനു ക്യൂ നില്‍ക്കുമ്പോള്‍ വയലുകള്‍ താണ്ടി നാണു മേസ്തിരിയുമായി പണിക്കു പോവുന്നത് മനസ്സിലൂടെ കടന്നു പോയി.പടച്ചവനെ എന്റെ നാടിനെന്തൊരു പച്ചപ്പ്‌ ....! ബസ്സില്‍ കയറി ചൂട് കാറ്റും സഹിച്ചുള്ള യാത്ര എന്റെ നാട്ടിലെ കാറ്റിന്റെ തഴുകലിന്റെ സുഖം വിളിച്ചോതി. ബംഗാളിയും തെലുങ്കനും ബീഹാരിയും തമിഴനും അടക്കം പത്തോളം പേര്‍ താമസിക്കുന്ന എന്റെ കൊച്ചു മുറി ഇറച്ചിക്കാരന്‍ ഹംസന്റെ കോഴികൂടിനെ അനുസ്മരിപ്പിച്ചു .പടച്ചവനെ എന്റെ ഓല മെടഞ്ഞ വീട് എത്ര സുന്ദരം.....

ക്യേമ്പ്-ബസ്സ്‌- സൈറ്റ് എത്ര രാപകലുകള്‍ എനിക്ക് അറിയില്ല......!!

ഒരു ദിര്‍ഹത്തിനു  പതിനാലും-പതിനഞ്ചും    മടങ്ങ്‌ ലഭിക്കില്ലായിരുന്നുവെങ്കില്‍ ഈ മരുഭൂമിയില്‍ ജീവിക്കാന്‍ ഏതെങ്കിലും ഒരു തൊഴിലാളി തയ്യാറാകുമായിരുന്നോ?!

ഉമ്മയുടെ ചോറും കെട്യോളുടെ സ്നേഹവും കുട്ടികളുടെ ചിരിയും നാണു മേസ്തിരിയുടെ വിനയവും ,നാട്ടിന്റെ പച്ചപ്പും,മഴയും,കാറ്റും,വെളിച്ചവും,പ്രകൃതിയുടെ ഓരോ തലോടലും... എന്റെ നാടിനെ കുറിച്ചൊരു സ്വപ്നം നെയ്തു ഉച്ച മഴക്കത്തെ ബംഗാളി സൂപ്പര്‍ വൈസരുടെ അലര്‍ച്ച ഭംഗപ്പെടുത്തി ....


മഴ നനക്കാത്ത ജനാല ചില്ലിലൂടെ എന്റെ നാടിന്റെ അക്കര പച്ച നുകരനാവുമോ അറബി പൊന്ന് ഊതിയെടുക്കനെത്തിയ എന്റെ അനിവാര്യ വിധി !!!!!!?????










4 comments:

മൻസൂർ അബ്ദു ചെറുവാടി said...

പ്രവാസികളുടെ നൊമ്പരകുറിപ്പുകള്‍ ഒരുപാട് വായിച്ചിട്ടുണ്ടെങ്കിലും, ഈ ഒരു രചന ഒത്തിരി വിത്യസ്തമാണ്.
മരുഭൂമിയിലെ വിഷമങ്ങളും നാട്ടിലെ സ്നേഹവും സന്തോഷവുമെല്ലാം ഭംഗിയായി പറഞ്ഞിരിക്കുന്നു.
ഒരുപാടിഷ്ടായി. ആശംസകള്‍.

Brother Muneer said...

നന്ദി ചെറുവാടി : പ്രവാസ ഭൂമിയില്‍ സ്വയം ഉരുകുമ്പോള്‍ കുറിച്ച്ചിട്ടതാണ്.യാഥാര്‍ത്ഥ്യങ്ങള്‍ അറിയാത്ത നമ്മുടെ കൂട്ട് കുടുംബങ്ങള്‍ക്കായി ...

sreekumar m s said...

എനിക്കും എഴുതണ്ടയോ?ആരും വായിച്ചില്ലങ്കിലും,ഞാന്‍ ജീവിക്കുന്നു എന്ന്‍ സ്വയം ബോധ്യപെടുത്താനെങ്കിലും! .........

athonnukondu maatram njanum jeevikkunnu..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രിയപ്പെട്ട അബു അമ്മാര്‍,
താന്കള്‍ ദോഹയില്‍ ആണെന്ന് കരുതട്ടെ.
ഇവിടെ ബ്ലോഗര്‍മാരുടെ ഒരു മീറ്റ് അടുത്ത ഫെബ്രുവരി പത്തിന് നടത്താന്‍ ഉദ്ദേശിക്കുന്നു.അതിലേക്കു താങ്കളുടെ പങ്കാളിത്തവും ക്ഷണിക്കുന്നു.
ദയവായി എത്രയും ഉടനെ താങ്കളുടെ ഫോണ്‍ നമ്പര്‍ താഴെ കാണുന്ന മെയിലിലേക്ക്
അയക്കുക.
shaisma@gmail.com

(കൂടുതല്‍ വിവരങ്ങള്‍ ഈ പോസ്റ്റില്‍ ലഭ്യമാണ്.
http://qatar-bloggers.blogspot.com/2011/12/blog-post.html)